മൂന്നു മുലച്ചി

വീട്ടിലെ ഘോഷം കണ്ടാൽ
പുത്തൻ പെണ്ണു വന്നതാണെന്നേ തോന്നൂ.
ടാക്സി കാറിൽ അന്തസ്സോടെ.
നാലാൾക്കാരുടെ അകമ്പടിയോടെ.

അമ്മ ആവേശത്തിൽ
അടുക്കള സ്ലാബു തുടയ്ക്കുന്നു.
നാരങ്ങാവെള്ളം വിളമ്പുന്നു
അഛൻ അഭിമാനത്തോടെ
നിർദ്ദേശ്ശങ്ങൾ കൊടുക്കുന്നു.

അകമ്പടിക്കാരിൽ ഒരുവൻ
പെട്ടിയിൽ നിന്നുയർത്തി
ഉയരത്തിൽ ഇരുത്തുന്നു.

പ്ലാസ്റ്റിക്ക് പുതപ്പ്,
പുതുമയുടെ മിനുപ്പ്‌,
പളപളപ്പ്.

“പളപളപ്പിനു പിന്നിൽ
പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാവാ”മെന്ന്
പരിഷത്തിലെ ബാബുവണ്ണൻ
ഓർമ്മിപ്പിക്കുന്നു.

“പക്ഷേ പണിയെടുക്കുന്നതു പെണ്ണുങ്ങളല്ലേ!
അവർക്കിതന്നെ നല്ലത്”
അമ്മ തർക്കുത്തരം തൊടുക്കുന്നു.
ബാബുവണ്ണൻ ഇനി മിണ്ടില്ല.

ആള്‍ക്കാര്‍ എത്തും മുന്നേ
മൂന്നുമുലച്ചിയെ
ചായ്പ്പിലേക്കയച്ചിരുന്നു.
നാണക്കേട്!

തിണ്ണയിൽനിന്നും
അവളുടെ കരിമൂടിയ മുഖം
അടുക്കളയിലേക്ക്
എത്തി നോക്കുന്നുണ്ടോ?

“ഇന്നു ഞാൻ നാളെ നീ”
എന്നാരും കേൾക്കാതെ
പിറുപിറുക്കുന്നുണ്ടോ?

അവൾക്ക് നാളെ മുതൽ
ചൂടു വെള്ളവും
കട്ടനും കരിങ്ങാലിയും
അനത്തലാണ് പണി.
രാത്രിക്കു കൂട്ടിരിക്കാൻ
ചൂട്ടും കൊതുമ്പും
സാംബ്രാണിയുടെ കുഴലും.

വിണ്ടുകീറിയ മുഖം
കനലു കെട്ടുപോയ നെഞ്ചിലേക്ക് ആഴ്ത്തി
ചായ്പ്പിലിരുന്നു കരയുന്നുണ്ടാവും.

കരയട്ടെ.
കണ്ണീരിൽ മുഖത്തെ
കരിയൽ‌പ്പം കഴുകിപ്പോകട്ടെ.

ചുണയില്ലാത്തോളെ,
ചന്തം കെട്ടവളെ,

ഇവിടാർക്കു വേണം?

മറവി

വാന്‍ സെമിത്തേരി മുക്കില്‍ എത്തിയപ്പോഴാണ് ഓര്മ വന്നത്
കണ്ണീരായി അണിയാന്‍ മുത്തു മണികള്‍ എടുത്തു വയ്ക്കാമായിരുന്നു
എന്ത് ചെയ്യാം !
തിരിച്ചു പോകാന്‍ ഒരു ശരീരം ഇല്ലാതായിപ്പോയി!

പ്രണയ പാഠങ്ങള്‍

വീടു വിട്ടു പോകും മുമ്പ്
പ്രണയത്തിന്‍റെ
പ്രഥമ പാഠങ്ങള്‍
പഠിപ്പിച്ചു തരാം.

കരച്ചില്‍ പൊട്ടിയാലും
കരളു പൊട്ടിയാലും വേണ്ടില്ല,
കാതു കൂര്‍പ്പിച്ചു കേള്‍ക്കണം.

പ്രണയം ഒരു സമുദ്രമാണെന്ന്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ

അതിലെ ആവേശത്തിന്‍റെ
തിരമാല  മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം

അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.

മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.

രതിയുടെ പക്കമേളത്തിന്
കിതപ്പു കൂട്ട്.

കിനാവുകള്‍ ഭദ്രമായി
കിടപ്പു മുറിയില്‍
പൂട്ടി വയ്ക്കണം.

അത് പോലെ
നീലക്കണ്ണുകളില്‍ ആഴത്തില്‍ നോക്കി
പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചിമ്മിയിരിക്കാനും
ചുണ്ടുകള്‍ മുകളിലേയ്ക്ക് വിടര്‍ന്നു നില്‍ക്കാനും
പ്രത്യേകം പറയണ്ടല്ലോ.

പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്.

ഇത്രയൊക്കെയേ ഉള്ളൂ,
അറിയാനും പകരാനും.

ചെക്ക്ബുക്കിനു പകരം
ചെവി മുറിച്ചു കൊടുത്തെന്ന
പഴി കേള്‍പ്പിക്കാന്‍
ഇട വരുത്തരുത്.

മടക്കത്തില്‍ ദക്ഷിണ മറക്കണ്ട.

നിനക്കറിയാലോ,
എനിക്ക് ഹോബിയാണ്,
നെടുവീര്‍പ്പുകള്‍
ശേഖരിക്കുന്നതെന്ന്.


ഇരുട്ടത്ത് കാതോര്‍ത്ത്...