Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്

പിഞ്ഞിത്തുടങ്ങിയ
ഈ കടലാസിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കണം സാര്‍

തഹസീല്‍ദാറിന്‍റെ
റബ്ബര്‍സീലിന്‍റെ അടയാളം
നെഞ്ചിന്‍കൂടിന്‍റെ രൂപത്തില്‍
ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

വില്ലേജാപ്പീസറുടെ
കൈയൊപ്പ് ദാ, കാല്‍ഞരമ്പു പോലെ
വളഞ്ഞുപുളഞ്ഞിട്ട്.

അച്ഛനമ്മമാരുടെ പേരുകള്‍ ഇതാ ഇവിടെ.
പരേതാത്മാക്കളായിട്ട്,
ചിലയിടങ്ങളില്‍ തെളിഞ്ഞിട്ട്,
അങ്ങിങ്ങു മങ്ങിയിട്ടും.

നിറം മങ്ങി മടങ്ങിയ ഈ കടലാസിലെ
പൂപ്പലിനു പോലും
ചരിത്രത്തിന്‍റെ നേരിയ ചുവയുണ്ട്.

അതില്‍ ക്വിറ്റ് ഇന്ത്യയുടെ,
കാവുമ്പായിയുടെ,
അടിയന്തിരാവസ്ഥയുടെ ഒക്കെ
ഇരമ്പലുകളുടെ ഓര്‍മ്മകളാണ്

ഒഴിഞ്ഞ കടല്‍ ശംഖുകള്‍
തിരയടികള്‍ അയവിറക്കാറുണ്ടല്ലോ,
അതു പോലെ.

സാര്‍ ഇവിടേയ്ക്ക് ഈയിടെ
സ്ഥലം മാറി വന്നതാണെന്നു തോന്നുന്നു.

ആ കാണുന്ന പൊടി മൂടിയ
ബിഗോണിയ ചെടികളോടും
ആള്‍ക്കാര്‍ തിങ്ങിയൊതുങ്ങി കാത്തിരിക്കുന്ന
ഓഫീസ് ബഞ്ചുകളോടും
ഓടിത്തളര്‍ന്നിട്ടും പരാതി ഭാവിക്കാതെ
വേനല്‍ച്ചൂടിനോട് സമരം ചെയ്യുന്ന
ഖൈത്താന്‍ പങ്കകളോടും
ഒന്നു ചോദിച്ചു നോക്കണം സാര്‍.

അവര്‍ക്കൊക്കെ എന്നെ
നല്ല പരിചയമാണ്.

സിഗററ്റു കുറ്റികളും മുറുക്കാന്‍ കറയും വീണ
ഈ മൊസൈക്കു തറയാകട്ടെ
പൊട്ടിത്തുടങ്ങിയിട്ടു പോലും
എന്‍റെ കാലൊച്ച കേട്ടാലുടനെ
ശബ്ദം താഴ്ത്തി കുശലം ചോദിക്കും.

കാലവും തഴമ്പുകളും
മായ്ക്കാന്‍ മറന്ന
എന്‍റെ വിരല്‍പ്പാടുകള്‍
എവിടെ വേണമെങ്കിലും
പതിപ്പിച്ചു തരാമെന്ന്
ഞാന്‍ ആണയിട്ടു പറഞ്ഞിരുന്നല്ലോ.

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?

പെണ്ണ്

ഞാന്‍ അബലയായിരുന്നില്ലല്ലോ

എന്‍റെ പേശികളില്‍ നിന്ന് ചോരയും
നെഞ്ചില്‍ നിന്ന് മുലപ്പാലും
വറ്റിപ്പോകുമ്പോള്‍

നീയല്ലേ ചപലയെന്നും
അബലയെന്നും
എനിക്കായി
കവിതയെഴുതിയത്?

നിലവിളക്കെന്ന് വിളിച്ച്
അകത്തളത്തില്‍
യക്ഷികള്‍ക്കൊപ്പം
കുടിയിരുത്തിയത്?

അമ്മേ എന്ന് വിളിച്ച
നാവുകള്‍ കൊണ്ട്
വയറു തുളച്ചു വന്നവരുടെ
അമ്മയാണ് ഞാന്‍

പഴികള്‍ തിന്നിരിക്കുന്ന
ചിലന്തിപ്പെണ്ണ്!

എനിക്ക് വേണ്ടത്
പൂജാദ്രവ്യങ്ങളോ പൂക്കളോ
വീതിച്ചു നല്‍കപ്പെട്ട
വോട്ടുകളോ ആയിരുന്നില്ല.

മുലപ്പാലിന്‍റെ നന്ദി.
കരി മൂടിയ തഴമ്പുകള്‍ക്ക് തലോടല്‍
തലയുയര്‍ത്തി നില്‍ക്കുമ്പോള്‍
ഒരു കൈത്താങ്ങ്.

ഞാന്‍ മൈഥിലിയല്ല.
വേണമെങ്കില്‍
കണ്ണകിയെന്ന് വിളിച്ചോളൂ.
എന്‍റെ കണ്ണീരിലെ ചോരപ്പാട്
തിരിച്ചറിഞ്ഞ കണ്ണന്റെ കൂട്ടുകാരി.

ചിരിക്കണ്ട, ഞാന്‍ സാവിത്രിയല്ല
വെറും പെണ്ണ്.

ഭൂമി പിളര്‍ന്ന് മറഞ്ഞ
ഗതികെട്ടവള്‍ക്കു മുന്നില്‍
പുഞ്ചിരിയൊതുക്കി
നില്‍ക്കുന്നവന്‍റെ
പേക്കിനാവ്.

പെണ്ണിന് ചിതകൂട്ടി
പെരുമയാളിക്കത്തിച്ച
മഹാത്മാക്കള്‍ക്കുള്ള
ശാപാസ്ത്രം.


ഇരുട്ടത്ത് കാതോര്‍ത്ത്...