ഞാനെങ്ങനെ ഉറങ്ങാനാണ്!


മുറ്റത്ത് മുത്തങ്ങകളും തുളസിക്കാടും
പടർന്നിട്ടുണ്ടാവും

പത്രക്കാരനെയും പോസ്റ്റുമാനെയും
കാത്തുകാത്തിരുന്ന്
ചരൽ വിരിച്ച ഊടുവഴിയ്ക്ക്
മടുത്തിട്ടുണ്ടാവണം

ടീപ്പോയിൽ ഒരുത്സവക്കടലാസിന്മേൽ
വിശ്രമിക്കുന്ന ചില്ലു കണ്ണടയ്ക്ക്
വായിച്ചു വായിച്ചു ചെടിച്ചിരിയ്ക്കും

"ഒന്നു തുറക്കൂ, ഒരിറ്റു ശ്വാസം വലിച്ചോട്ടെ,
മുറുകി മരവിച്ച ഞങ്ങളുടെ പേശികൾ
ഒന്നു നിവർത്തി നിന്നോട്ടെ" എന്ന്
മച്ചും വാതിലുകളും അലമാരകളും
കരയുന്നുമുണ്ടാവണം.

"ഇതെന്തൊരു പുഴുക്കമാണ്!"
ഉറക്കത്തിലാരോ പിറുപിറുക്കുന്നുണ്ട്.

"ഇതെന്തൊരു മുഷിച്ചിലാണ്!"
അങ്ങേ ലോകത്തു നിന്ന് മറ്റാരോ

ഞാനെങ്ങനെ ഉറങ്ങാനാണ്!

ഈ ചങ്ങാടം പണി തീർത്തെടുക്കണം
ഇരുട്ടു മാറാത്ത ഓർമ്മത്തുരുത്തിൽ നിന്നും
ഏതോ വൻകരയിലേക്ക് തുഴഞ്ഞു പോണം
ആരെയൊക്കെയോ പരിചയമാവണം
ഇത്രനാളും രുചിച്ചിട്ടേയില്ലാത്ത
ആഹാരം കഴിച്ച് വിശപ്പടക്കണം
തിരിച്ചറിവില്ലാത്ത ഒരു മണൽപ്പുറത്ത്
മലർന്നു കിടക്കണം.
പരിചിതമല്ലാത്ത വാക്കുകളുടെ, നോക്കുകളുടെ
വെള്ളക്കമ്പിളി പുതച്ച് മറന്നുറങ്ങണം.

അതു വരെ ഞാനെങ്ങനെ ഉറങ്ങാനാണ്!

വെയിൽ

ഉറക്കത്തിൽ, ഉണർവ്വിൽ, ഉന്മാദത്തിൽ,
ദിവസേന പറഞ്ഞു തീർക്കാതെ അവസാനിപ്പിച്ച
സ്വപ്നക്കഥകളിൽ,അവയുടെ ഇടവേളകളിൽ,
വായനയ്ക്കും നെടുവീർപ്പിനുമിടയിൽ,
കുട്ടികളോടൊപ്പമുള്ള പൊട്ടിച്ചിരിയുടെ വക്കിൽ,
മുന്നറിയിപ്പുകളില്ലാതെ
ഓലക്കീറുകൾക്കിടയിലൂടെ
അച്ഛന്റെ വെളിച്ചം
പുരയ്ക്ക്ക്കുള്ളിലേക്കു അരിച്ചിറങ്ങാറുണ്ട്.

ഞാനിപ്പോഴും ഉമ്മറപ്പടിയിൽ കാത്തിരിക്കുകയാണ്,
വെയിലു കായാൻ മോഹിച്ച്.

അച്ഛൻ ഇപ്പോഴും

മേഘ ങ്ങ ൾക്കിടയിലൂടെ
സഞ്ചരിക്കുകയാവണം.

സ്വാതന്ത്ര്യത്തിന്റെ പര്യായപദങ്ങൾ

“സ്വാതന്ത്ര്യത്തിന് രണ്ടു പര്യായങ്ങൾ പറയമ്മേ”
ഹോംവർക്കിനിടയിലെ രണ്ടാം തരക്കാരിയുടെ ആവശ്യമാണ്.

അടുപ്പിൽ തിളയ്ക്കുന്ന സാമ്പാറിലേക്കും
ഒക്കത്തെ മോൾടെ കണ്ണിലെ നനവിലേക്കും
സുനാമിയായി വിഴുങ്ങാൻ പുറത്ത്
വിജ്രുംഭിച്ചു നിൽക്കുന്ന ഇരുട്ടിലേക്കും നോക്കി

ഒരു പതർച്ച.

സ്വാതന്ത്ര്യത്തിന്റ്റെ പൊരുൾ തേടി
ഈ രാത്രി എവിടേയ്ക്കു പോകാനാണ്?

വായിച്ചു മറന്ന കവിതകളിൽ
കേട്ടു മരവിച്ച ക്ലീഷേകളിൽ
വിഷപ്പുക വിഴുങ്ങി മരിച്ചവരുടെ സ്വപ്നങ്ങളിൽ
ചരിത്രത്തിന്റെ കുഴിമാടങ്ങളിൽ
പഴയ നോട്ടുപുസ്തകങ്ങളിൽ കുറിച്ചിട്ട മഹദ്വചനങ്ങളിൽ
വരികൾക്കിടയിൽ ഫോസിലുകളാക്കപ്പെട്ട നാനാർഥങ്ങളിൽ
എവിടെയാണ് ചികയേണ്ടത്?

ഉഷ്ണജീവിതത്തോട് കലഹിച്ച്
കുടുംബം വെടിഞ്ഞ ഗൗതമന്റെ പുഞ്ചിരിയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ മുഖഛായയാണ്.
"അമ്മ കണ്ടിട്ടുണ്ടോ ഈ ഗൗതമനെ?
അല്ലെങ്കിൽ മുത്തശ്ശനെങ്കിലും ...."
അതിനെന്താണ് ഉത്തരം പറയുക?
വേണ്ട.

വിശക്കുന്നവന് അപ്പവും
തണുത്തു വിറയ്ക്കുന്നവന്
പുതപ്പും സ്വാതന്ത്ര്യത്തിന്റെ
പര്യായങ്ങളാണ് എന്നൊക്കെ പറഞ്ഞ് തടി തപ്പിയാലോ!
അതവൾക്കു മനസിലാവുമോ!

വിരൽവേരുകൾ വളർന്നിറങ്ങി
ഭിത്തി വിണ്ടു കീറിയ മൂത്രപ്പുരയിൽ നിന്നും
ചങ്ക് കീറി കുതറി പൊങ്ങിയ
ഒരു നിലവിളിയാണ് സ്വാതന്ത്ര്യം എന്ന് പറഞ്ഞാലോ!
വേണ്ട - വെറും കുഞ്ഞാണവൾ.

ചോരയും വിയർപ്പും കയ്പ്പുനീരും വെറുപ്പും കലരാത്ത
പര്യായങ്ങളൊന്നും ഇല്ലെന്നാണോ?
കുട്ടിക്കഥകളുടെ നൈർമല്യമുള്ള ഒരെണ്ണം.
മരുന്നിന്?

“അമ്മേ! പര്യായം!!”
മകൾ കാണാതെ
നഗ്നമായ മനസിനു മുകളിൽ
പുഞ്ചിരിപ്പുതപ്പിട്ടു.

“ഇല്ല മോളേ, സ്വാതന്ത്ര്യത്തിന് പര്യായ പദങ്ങളില്ല.”


ഇരുട്ടത്ത് കാതോര്‍ത്ത്...