മറവി

വാന്‍ സെമിത്തേരി മുക്കില്‍ എത്തിയപ്പോഴാണ് ഓര്മ വന്നത്
കണ്ണീരായി അണിയാന്‍ മുത്തു മണികള്‍ എടുത്തു വയ്ക്കാമായിരുന്നു
എന്ത് ചെയ്യാം !
തിരിച്ചു പോകാന്‍ ഒരു ശരീരം ഇല്ലാതായിപ്പോയി!

പ്രണയ പാഠങ്ങള്‍

വീടു വിട്ടു പോകും മുമ്പ്
പ്രണയത്തിന്‍റെ
പ്രഥമ പാഠങ്ങള്‍
പഠിപ്പിച്ചു തരാം.

കരച്ചില്‍ പൊട്ടിയാലും
കരളു പൊട്ടിയാലും വേണ്ടില്ല,
കാതു കൂര്‍പ്പിച്ചു കേള്‍ക്കണം.

പ്രണയം ഒരു സമുദ്രമാണെന്ന്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ

അതിലെ ആവേശത്തിന്‍റെ
തിരമാല  മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം

അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.

മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.

രതിയുടെ പക്കമേളത്തിന്
കിതപ്പു കൂട്ട്.

കിനാവുകള്‍ ഭദ്രമായി
കിടപ്പു മുറിയില്‍
പൂട്ടി വയ്ക്കണം.

അത് പോലെ
നീലക്കണ്ണുകളില്‍ ആഴത്തില്‍ നോക്കി
പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചിമ്മിയിരിക്കാനും
ചുണ്ടുകള്‍ മുകളിലേയ്ക്ക് വിടര്‍ന്നു നില്‍ക്കാനും
പ്രത്യേകം പറയണ്ടല്ലോ.

പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്.

ഇത്രയൊക്കെയേ ഉള്ളൂ,
അറിയാനും പകരാനും.

ചെക്ക്ബുക്കിനു പകരം
ചെവി മുറിച്ചു കൊടുത്തെന്ന
പഴി കേള്‍പ്പിക്കാന്‍
ഇട വരുത്തരുത്.

മടക്കത്തില്‍ ദക്ഷിണ മറക്കണ്ട.

നിനക്കറിയാലോ,
എനിക്ക് ഹോബിയാണ്,
നെടുവീര്‍പ്പുകള്‍
ശേഖരിക്കുന്നതെന്ന്.

ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്

പിഞ്ഞിത്തുടങ്ങിയ
ഈ കടലാസിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കണം സാര്‍

തഹസീല്‍ദാറിന്‍റെ
റബ്ബര്‍സീലിന്‍റെ അടയാളം
നെഞ്ചിന്‍കൂടിന്‍റെ രൂപത്തില്‍
ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

വില്ലേജാപ്പീസറുടെ
കൈയൊപ്പ് ദാ, കാല്‍ഞരമ്പു പോലെ
വളഞ്ഞുപുളഞ്ഞിട്ട്.

അച്ഛനമ്മമാരുടെ പേരുകള്‍ ഇതാ ഇവിടെ.
പരേതാത്മാക്കളായിട്ട്,
ചിലയിടങ്ങളില്‍ തെളിഞ്ഞിട്ട്,
അങ്ങിങ്ങു മങ്ങിയിട്ടും.

നിറം മങ്ങി മടങ്ങിയ ഈ കടലാസിലെ
പൂപ്പലിനു പോലും
ചരിത്രത്തിന്‍റെ നേരിയ ചുവയുണ്ട്.

അതില്‍ ക്വിറ്റ് ഇന്ത്യയുടെ,
കാവുമ്പായിയുടെ,
അടിയന്തിരാവസ്ഥയുടെ ഒക്കെ
ഇരമ്പലുകളുടെ ഓര്‍മ്മകളാണ്

ഒഴിഞ്ഞ കടല്‍ ശംഖുകള്‍
തിരയടികള്‍ അയവിറക്കാറുണ്ടല്ലോ,
അതു പോലെ.

സാര്‍ ഇവിടേയ്ക്ക് ഈയിടെ
സ്ഥലം മാറി വന്നതാണെന്നു തോന്നുന്നു.

ആ കാണുന്ന പൊടി മൂടിയ
ബിഗോണിയ ചെടികളോടും
ആള്‍ക്കാര്‍ തിങ്ങിയൊതുങ്ങി കാത്തിരിക്കുന്ന
ഓഫീസ് ബഞ്ചുകളോടും
ഓടിത്തളര്‍ന്നിട്ടും പരാതി ഭാവിക്കാതെ
വേനല്‍ച്ചൂടിനോട് സമരം ചെയ്യുന്ന
ഖൈത്താന്‍ പങ്കകളോടും
ഒന്നു ചോദിച്ചു നോക്കണം സാര്‍.

അവര്‍ക്കൊക്കെ എന്നെ
നല്ല പരിചയമാണ്.

സിഗററ്റു കുറ്റികളും മുറുക്കാന്‍ കറയും വീണ
ഈ മൊസൈക്കു തറയാകട്ടെ
പൊട്ടിത്തുടങ്ങിയിട്ടു പോലും
എന്‍റെ കാലൊച്ച കേട്ടാലുടനെ
ശബ്ദം താഴ്ത്തി കുശലം ചോദിക്കും.

കാലവും തഴമ്പുകളും
മായ്ക്കാന്‍ മറന്ന
എന്‍റെ വിരല്‍പ്പാടുകള്‍
എവിടെ വേണമെങ്കിലും
പതിപ്പിച്ചു തരാമെന്ന്
ഞാന്‍ ആണയിട്ടു പറഞ്ഞിരുന്നല്ലോ.

എന്നിട്ടും എന്തിനാണു സാര്‍
എന്‍റെ ജനനത്തിന്
യാതൊരു തെളിവുമില്ല
എന്നു പിന്നെയും പറയുന്നത്?


ഇരുട്ടത്ത് കാതോര്‍ത്ത്...