വീട്ടിലെ ഘോഷം കണ്ടാൽ
പുത്തൻ പെണ്ണു വന്നതാണെന്നേ തോന്നൂ.
ടാക്സി കാറിൽ അന്തസ്സോടെ.
നാലാൾക്കാരുടെ അകമ്പടിയോടെ.
അമ്മ ആവേശത്തിൽ
അടുക്കള സ്ലാബു തുടയ്ക്കുന്നു.
നാരങ്ങാവെള്ളം വിളമ്പുന്നു
അഛൻ അഭിമാനത്തോടെ
നിർദ്ദേശ്ശങ്ങൾ കൊടുക്കുന്നു.
അകമ്പടിക്കാരിൽ ഒരുവൻ
പെട്ടിയിൽ നിന്നുയർത്തി
ഉയരത്തിൽ ഇരുത്തുന്നു.
പ്ലാസ്റ്റിക്ക് പുതപ്പ്,
പുതുമയുടെ മിനുപ്പ്,
പളപളപ്പ്.
“പളപളപ്പിനു പിന്നിൽ
പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാവാ”മെന്ന്
പരിഷത്തിലെ ബാബുവണ്ണൻ
ഓർമ്മിപ്പിക്കുന്നു.
“പക്ഷേ പണിയെടുക്കുന്നതു പെണ്ണുങ്ങളല്ലേ!
അവർക്കിതന്നെ നല്ലത്”
അമ്മ തർക്കുത്തരം തൊടുക്കുന്നു.
ബാബുവണ്ണൻ ഇനി മിണ്ടില്ല.
ആള്‍ക്കാര്‍ എത്തും മുന്നേ
മൂന്നുമുലച്ചിയെ
ചായ്പ്പിലേക്കയച്ചിരുന്നു.
നാണക്കേട്!
തിണ്ണയിൽനിന്നും
അവളുടെ കരിമൂടിയ മുഖം
അടുക്കളയിലേക്ക്
എത്തി നോക്കുന്നുണ്ടോ?
“ഇന്നു ഞാൻ നാളെ നീ”
എന്നാരും കേൾക്കാതെ
പിറുപിറുക്കുന്നുണ്ടോ?
അവൾക്ക് നാളെ മുതൽ
ചൂടു വെള്ളവും
കട്ടനും കരിങ്ങാലിയും
അനത്തലാണ് പണി.
രാത്രിക്കു കൂട്ടിരിക്കാൻ
ചൂട്ടും കൊതുമ്പും
സാംബ്രാണിയുടെ കുഴലും.
വിണ്ടുകീറിയ മുഖം
കനലു കെട്ടുപോയ നെഞ്ചിലേക്ക് ആഴ്ത്തി
ചായ്പ്പിലിരുന്നു കരയുന്നുണ്ടാവും.
കരയട്ടെ.
കണ്ണീരിൽ മുഖത്തെ
കരിയൽപ്പം കഴുകിപ്പോകട്ടെ.
ചുണയില്ലാത്തോളെ,
ചന്തം കെട്ടവളെ,
ഇവിടാർക്കു വേണം?